കേരള സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണെന്ന ആത്മ വിമര്‍ശനവുമായി ശബരിമല കര്‍മസമിതി

സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണു പോയെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന യോഗത്തില്‍ വിമര്‍ശനം.കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്നും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു. യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ മൂന്ന് മാസമായി നിലച്ച സ്ഥിതിയാണ്.

നിര്‍ജീവമായ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും പന്തളത്ത് നടക്കുന്ന ശബരിമല കര്‍മ സമിതി യോഗത്തില്‍ തീരുമാനമെടുത്തു. നിയമനിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നത് സമരങ്ങള്‍ക്ക് തടസമായെന്ന് കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ തുടര്‍സമരം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. അതേസമയം ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ഇക്കാര്യത്തില്‍ കര്‍മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് മറിച്ചാണെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തും എന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വ്യക്തമാക്കിയതാണ്. ഇതിനായി കര്‍മ്മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമുണ്ടാക്കില്ല – ചിദാനന്ദപുരി പറഞ്ഞു.