കര്‍ണ്ണാടകയില്‍ പ്രതിസന്ധി രൂക്ഷം ; ഒരു മന്ത്രി കൂടി രാജിവെച്ചു ; ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച

കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു മന്ത്രി കൂടി രാജിവെച്ചു. സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് നാഗേഷ് മന്ത്രിസഭയുടെ ഭാഗമായത്. രാജിവെച്ച നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുള്‍ബാഗലില്‍ നിന്നുള്ള എംഎല്‍എയായ നാഗേഷ് സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ താന്‍ ബിജെപിക്കൊപ്പമാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കിയിരുന്നു. തുടര്‍ന്നാണ് ജെഡിഎസ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയതും മന്ത്രിസ്ഥാനം നല്‍കിയതും.

രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിസഭ പുനസംഘടനയ്ക്ക് പോലും തയ്യാറാണെന്നാണ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം പരമേശ്വരയുടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് മുഖ്യമന്ത്രി കുമാരസ്വാമിയും എത്തിയിട്ടുണ്ട്. അതേസമയം, വിമത എംഎല്‍എമാരുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയവും, മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമാണ് എംഎല്‍എമാരുടെ രാജിയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ രാജിയെ തുടര്‍ന്ന് ഹൈക്കമാന്‍ഡിലുണ്ടായ നേതൃരാഹിത്യവും പിസിസി പിരിച്ചുവിട്ടതിനാല്‍ സംസ്ഥാനത്ത് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യവും പ്രതിസന്ധി കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.