ഫേസ് ആപ്പ് അടിപൊളി  അതുപോലെ കുഴപ്പക്കാരനുമാണ്

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ വയസ്സായവരെകൊണ്ടു നിറയുകയാണ്. പ്രശസ്തരും പ്രമുഖരും എല്ലാം ഇപ്പോള്‍ കിളവന്മാരും കിളവികളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഫേസ് ആപ്പ് എന്ന ഒരു ആപ്പാണ് ഇതിനു കാരണമായത്.

ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവരാണ് ഇപ്പോള്‍ എവിടെയും. ഏറ്റവും പുതിയ വിവരം വച്ച് 122 രാജ്യങ്ങളില്‍ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗില്‍ പ്ലേയില്‍ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് ഡൗണ്‍ലോഡിലും ഈ ആപ്പ് പിന്നില്‍ അല്ല.

എന്നാല്‍ ഈ ആപ്പ് അത്രയ്ക്ക് അടിപൊളിയല്ല എന്നാണ് ചില ടെക്കികള്‍ പറയുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്റെ സേവന നിബന്ധനകള്‍ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു. ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

രണ്ട് കൊല്ലം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഫേസ് ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അന്ന് പൂര്‍ണ്ണതയോടെ ചിത്രങ്ങള്‍ മാറ്റം വരുത്താന്‍ ഇതിന് സാധിക്കാത്തതിനാല്‍ ജനപ്രീതി ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ മാറ്റങ്ങളുമായാണ് രണ്ടാം വരവ്. എന്നാല്‍ ദിവസങ്ങള്‍ക്കൊണ്ട് 15 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്ആപ്പ് ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആളുകളുടെ മുഖത്തിന്റെ വിവിധകാലത്തെ ചിത്രങ്ങള്‍ക്ക് പുറമെ പേരുള്‍പ്പെടെയാണ് ആപ്പ് സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫോബ്‌സ് പറയുന്നു.

എന്നാല്‍ ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ആപ്പില്‍ നല്‍കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോണ്‍ സെര്‍വറുകളില്‍ നിലനില്‍ക്കും. പക്ഷേ അവര്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസന്‍സ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയര്‍ലെസ് ലാബ്‌സ് നിങ്ങളുടെ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വില്‍പന നടക്കുമെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ പരിണതഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും ഫോബ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക സംഭവത്തിന് സമാനമാണോ പുതിയ പ്രശ്‌നം എന്നാണ് പലരും മുന്നോട്ട് വയ്ക്കുന്ന സംശയം. ഓര്‍മ്മിപ്പിച്ചാണ് റിപ്പോര്‍ട്ട് ഫേസ്ആപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നതിനു മുന്‍പ് ഇതൊക്കെ നല്ലതുപോലെ മനസിലാക്കിയതിനു ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.