പാക്കിസ്ഥാനെ കുറ്റം പറഞ്ഞു ; മോദിയെ വിമര്‍ശിച്ചു ട്രംപ്

ഹൗഡി മോഡി വേദിയില്‍ ഒന്നിച്ചു ലോകത്തിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത് . ഹൂസ്റ്റണില്‍ പാകിസ്താനെതിരെ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാന്‍ പാടില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഇമ്രാന്‍ ഖാനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് മോദിക്കെതിരെ തിരിഞ്ഞത്.

മോദി അങ്ങനെ പറയുമെന്ന് കരുതിയില്ലെന്നും ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഹൗഡി മോഡി പരിപാടിക്കു ശേഷം ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ സാന്നിധ്യത്തില്‍, ഞായറാഴ്ച ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ മോദി പാകിസ്താനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന് പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ പരിപാടിക്കിടെ മോദി പറഞ്ഞിരുന്നു. ഇതാണ് ട്രംപിന്റെ നീരസത്തിനു കാരണമായത്.