ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി

ജമ്മു-കശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കികൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളി . മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വെല്ലുവിളി.

ജമ്മു-കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ മുഖ്യ പരാമര്‍ശ വിഷയം. നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഓഗസ്റ്റ് 5ന് എന്‍ഡിഎ സര്‍ക്കാര്‍ അഭൂതപൂര്‍വമായ തീരുമാനമെടുത്തു. ആ വസ്തുതയെപ്പറ്റി ചിന്തിക്കാന്‍പോലും മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിരുന്നില്ല, അദ്ദേഹം പറഞ്ഞു.

പുരോഗതിയ്ക്കുള്ള സാധ്യതകള്‍ ജമ്മു-കശ്മീരില്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു. ജമ്മു-കശ്മീരും ലഡാക്കും വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, അത് ഭാരത് മാതയുടെ ശിരസ്സാണ്. അവിടുത്തെ ഓരോ കണികകളും ഇന്ത്യയുടെ ശക്തിയെ കൂടുതല്‍ ബലപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.

ഇത് നമ്മുടെ ദൗര്‍ഭാഗ്യമാണ്. രാജ്യ താത്പര്യത്തിനായി കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. രാജ്യം മുഴുവന്‍ ജമ്മു-കശ്മീരിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് വിപരീതമാണ് ഇവരുടെ ചിന്താഗതി, പ്രധാനമന്ത്രി പറഞ്ഞു.