ശക്തിയേറിയ കൊടുങ്കാറ്റായി മാറി ക്യാര്‍

‘ക്യാര്‍’ ന്യൂനമര്‍ദം ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി’ മാറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കിഴക്കന്‍-മധ്യ അറേബ്യന്‍ കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്, കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങി കിഴക്കന്‍-മധ്യ അറേബ്യ കടലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതായത്, മുംബൈയില്‍ നിന്ന് 790 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറായും സലാലയുടെ (ഒമാന്‍) കിഴക്ക്-വടക്കുകിഴക്ക് 1200 കിലോമീറ്ററും മാസിറയുടെ (ഒമാന്‍) കിഴക്ക്-തെക്കുകിഴക്കായി 740 കിലോമീറ്ററും ദൂരെയാണ് ഇപ്പോള്‍ ക്യാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളില്‍ ‘ക്യാര്‍’ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി ഒമാന്‍ തീരത്ത് എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.

‘ക്യാര്‍’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം മൂലം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ‘ക്യാര്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ മധ്യകിഴക്കന്‍ അറബിക്കടലില്‍ 28 വരെയും മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ 28 മുതല്‍ 31 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

‘ക്യാര്‍’ ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകുന്നേരംത്തോടെ ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി മാറുമെന്നും പിന്നീട് ഇതിന്റെ തീവ്രത കുറയുവാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ മധ്യ, കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.