ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ പോലീസ് തിരിച്ചയക്കുന്നു ; ഇന്ന് എത്തിയത് പത്തു യുവതികള്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇന്ന് മാത്രം പമ്പയിലെത്തിയത് പത്ത് യുവതികള്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചു. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ശബരിമല രാഷ്ട്രീയമായി ക്ഷീണം ഉണ്ടാക്കിയ സ്ഥിതിക്ക് മറുകണ്ടം ചാടിയ നിലയിലാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇത്തവണ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതുപോലെ പുറത്ത് വന്ന ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിധിയില്‍ വ്യക്തത വരും വരെ യുവതി പ്രവേശനം അനുവദിക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തിരുമാനം.  ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ധൃതിപിടിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടെന്നും സിപിഎം സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.

ശബരിമല വിധി രാഷ്ട്രീയ നേട്ടമാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ നീക്കം മുന്നില്‍ കാണണമെന്ന അഭിപ്രായവും സിപിഎമ്മിനുണ്ട്. കൂടാതെ, ശബരിമലയില്‍ നിലവില്‍ യുവതി പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. കേസില്‍ അന്തിമ തിരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നുമാണ് പ്രാഥമിക നിയമോപദേശത്തില്‍ പറയുന്നു.

മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കല്‍വരെയാണ് തീര്‍ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്.