തൃപ്തി ദേശായ് യുടെ വരവിനു പിന്നില്‍ ആര്‍ എസ് എസ് ഗൂഢാലോചനയോ ?

ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡിയര്‍ സ്ഥാപക തൃപ്തി ദേശായിയെയും സംഘത്തിന്റെയും സന്ദര്‍ശനം സംഘപരിവാര്‍ ഗൂഡാലോചന എന്ന് ആരോപണം. ശബരിമലയില്‍ എന്ന പേരില്‍ ഇന്ന് രാവിലെ കമ്മീഷണര്‍ ഓഫീസില്‍ എത്തിയ തൃപ്തിയെ ഓഫീസ് പരിസരത്ത് വെച്ച് ബി.ജെ.പിയും ശബരിമല കര്‍മ്മ സമിതിയും തടഞ്ഞിരുന്നു. ഇതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് എന്നാണ് ആരോപണം ഉണ്ടായിരിക്കുന്നത്.

മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിഷയത്തില്‍ ഗൂഢാലോചന ആരോപിക്കുന്നു. ഈ സംശയം സര്‍ക്കാരിനുണ്ടെന്ന് കടകംപള്ളി വ്യക്തമാക്കി. തൃപ്തി ദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍നിന്നാണ്. അവര്‍ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം അറിഞ്ഞത് കേരളത്തിലെ ഒരു മാധ്യമം മാത്രം. ഇതിനെല്ലാം പിന്നില്‍ വ്യക്തമായ അജണ്ടയും ഗൂഢാലോചനയുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ശബരിമലയ്ക്ക് യാത്രതിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെടുക. വെളുപ്പിനെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുക. ഈ വിവരങ്ങള്‍ കേരളത്തിലെ ഒരു മാധ്യമം മാത്രം അറിയുക. അവര്‍ ലൈവായി വിവരങ്ങള്‍ നല്‍കുക. അതിനു ശേഷം കോട്ടയം വഴി ശബരിമലയ്ക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു.

പക്ഷെ എത്തിച്ചേരുന്നത് കൊച്ചി കമ്മീഷണറുടെ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാള്‍ നില്‍ക്കുന്നു. മുളകുപൊടി സ്‌പ്രേ മാധ്യമങ്ങളില്‍ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനവുമുണ്ടെന്ന് തന്നെ ഞാന്‍ കരുതുന്നു, മന്ത്രി പറഞ്ഞു. വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍ നടക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്‌പ്രേ നടത്തിയത്, എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെ കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം എങ്ങനെ അറിഞ്ഞെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്നും ബി.ജെ.പി നേതാക്കള്‍ ഒഴിഞ്ഞു മാറി . എങ്ങനെയാണ് സംഘം എറണാകുളത്തെത്തുമെന്ന് അറിഞ്ഞതെന്ന ചോദ്യത്തിന് അതൊക്കെ അറിയാന്‍ ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവും എറണാകുളം സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജഗോപാലിന്റെ പ്രതികരണം.

സംഘം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന ആലുവ റൂറല്‍ എസ്.പിക്കുപോലും അറിയുമായിരുന്നില്ല. അതിന് വിശദീകരണം ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് എങ്ങുംതൊടാതെ ഉത്തരം പറയുകയായിരുന്നു രാജഗോപാല്‍. ഞങ്ങള്‍ സമൂഹത്തിനുവേണ്ടി ജാഗരൂകരായി നില്‍ക്കുന്ന പ്രവര്‍ത്തകരാണ്. അതുകൊണ്ട് ഞങ്ങള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കും. അവര്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ ഞങ്ങള്‍ ഇവിടെയുണ്ട്’, രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം തൃപ്തി എത്തിയ ശേഷമാണ് താന്‍ എത്തിയതെന്നും രാജഗോപാല്‍ വാദം മാറ്റി. ഏതോ ചാനലിലൂടെയാണ് താന്‍ വിവരമറിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്.