എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷ : ഷെയ്ന്‍ നിഗം

മലയാള സിനിമയില്‍ തന്നെ ബാധിച്ച വിവാദങ്ങള്‍ എല്ലാം ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവ താരം ഷെയ്ന്‍ നിഗം. മുടങ്ങി എന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുമെന്ന്‌ഷെ യ്ന്‍ പറഞ്ഞു. തന്റെ കാര്യങ്ങള്‍ക്ക് നീതി ലഭിക്കണം. എല്ലാം ശുഭമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ അമ്മ സംഘടനയ്ക്കു മനസ്സിലായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. തന്റെ പേരില്‍ വ്യാജക്കരാര്‍ വരെയുണ്ടാക്കിയെന്ന് ഷെയ്ന്‍ ആരോപിച്ചു.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സ്വകാര്യ ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ എല്ലാകാര്യങ്ങളും ചര്‍ച്ചയില്‍ സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ ശുഭപ്രതീക്ഷയുള്ള ആളാണ് ഞാന്‍. ചര്‍ച്ചയിലും ശുഭപ്രതീക്ഷ തന്നെയാണ്. എല്ലാം നന്നായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ന്‍ വ്യക്തമാക്കി.

ഷെയ്ന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ഇനി ഫെഫ്ക്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് കൂടി അറിയണമെന്നാണ് അദ്ദേഹം അറിയിച്ചത്.

താന്‍ മുടിമുറിച്ചതിനെതിരെ നിര്‍മാതാക്കള്‍ രംഗത്തെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്നമല്ലെങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല’ എന്നായിരുന്നു ഷെയ്നിന്റെ മറുപടി.

‘നടന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി അവരോടു പറഞ്ഞു. അപ്പോള്‍ അതിന്റെ ഗൗരവം അവര്‍ക്കു മനസ്സിലായി എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സിദ്ധിക്ക ബാബുവേട്ടനോടു പറഞ്ഞ ഒരു കാര്യമുണ്ട്- ‘ചില്ലറയൊന്നുമല്ലാട്ടോ അവനെ ഉപദ്രവിച്ചത്’. അതിനര്‍ഥം അവര്‍ക്ക് അതു മനസ്സിലായെന്നാണ്.

ഇനി അവരെനിക്കു വേണ്ടി സംസാരിച്ച് ഇതിനൊരു ന്യായമായ പരിഹാരം ഉണ്ടാക്കട്ടെ. ഞാന്‍ പൂര്‍ത്തിയാക്കില്ലെന്നാരോടും പറഞ്ഞിട്ടില്ല. എന്റെ പേരില്‍ വ്യജ കരാറാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അസോസിയേഷനു പോലും ഇക്കാര്യം അറിയാം. ഹസീബ് എന്ന നിര്‍മാതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടന്‍തന്നെ അവരാ കരാര്‍ മാറ്റി.

ഇതു ജനങ്ങള്‍ അറിയണമെന്നു ഞാന്‍ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്. അല്ലെങ്കില്‍ വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും ഒരു വണ്ടി വന്നിടിച്ചിട്ടു ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്തു പറയും? ഞാന്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ.

ആര്‍ക്കു നഷ്ടം? വീട്ടുകാര്‍ക്കു പോകും. വേറാര്‍ക്കു പോകും? ആരുമുണ്ടാകില്ല പറയാനും പിടിക്കാനുമൊന്നും. ഇപ്പോ ഈ പറഞ്ഞവരും ഉണ്ടാകില്ല. എനിക്കു പറയാനുള്ള എന്റെ എല്ലാ ബുദ്ധിമുട്ടുകളും ഞാന്‍ സിദ്ധിക്കയോടും ബാബുച്ചേട്ടനോടും പറഞ്ഞു. ഇനി അവരാണ് എനിക്കു വേണ്ടി ചെയ്യേണ്ടത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

അമ്മ സംഘടനയില്‍ ഞാനെന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. ലാലേട്ടന്‍ പോലും ഇന്നലെ ഫോണില്‍ ബാബുച്ചേട്ടനോടു സംസാരിക്കുകയുണ്ടായി. എനിക്കു കിട്ടുമെന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്.