പൗരത്വ ഭേദഗതി ബില്‍ ; ത്രിപുരയിലും അസമിലും വ്യാപക പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ ബില്ലിനെതിരെ ത്രിപുരയിലും അസമിലും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമായി. ഇതേതുടര്‍ന്ന്, ത്രിപുരയിലും ആസാമിന്റെ ചില ഭാഗങ്ങളിലും സൈന്യത്തെ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 70 പേര്‍വീതമുള്ളതാണ് മൂന്ന് സംഘവും. ത്രിപുരയിലെ കന്‍ചന്‍പുര്‍, മണു പ്രദേശങ്ങളിലേക്കും ആസാമിലെ ബൊംഗെയ്ന്‍ഗോന്‍ പ്രദേശത്തേക്കുമാണ് സൈന്യത്തെ വിന്യസിച്ചത്.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതു മുതലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരം. കൂടാതെ, പ്രതിഷേധങ്ങള്‍ ശക്തമായതോടെ ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, മൊബൈലിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എസ് എം എസ്, വാട്‌സാപ്പ്, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങള്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ത്രിപുര സര്‍ക്കാര്‍ വ്യക്തമാക്കി. ബില്ലിനെതിരെ ട്രൈബല്‍ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചതോടെ ത്രിപുരയില്‍ ജനജീവിതം സ്തംഭിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളും ഓഫീസുകളും ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മിക്കയിടത്തും അടഞ്ഞുകിടന്നു.

വടക്കു കിഴക്കന്‍ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. ഗുവാഹത്തിയില്‍ ബില്ലിനെതിരെ പ്രതിഷേധ റാലി നടന്നു. അസം, ത്രിപുര , അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെടുത്തിയിരുന്നു. അസമില്‍ പ്രതിഷേധം റെയില്‍വേ ട്രാക്കിലേക്ക് കൂടി കടന്നതോടെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ഗുവാഹത്തിയില്‍ സര്‍ക്കാര്‍ ബസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ഒരു ബൈക്കിന് തീവെക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം ഇതര മത വിഭാഗങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൌരത്വം നല്‍കുന്നത് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ ഇടയാക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.