മോദിയെ വെറുത്താലും രാജ്യത്തെ വെറുക്കരുതെന്നു പ്രധാനമന്ത്രി

തന്റെ കോലം കത്തിച്ചോളൂ, പാവപ്പെട്ടവരുടെ റിക്ഷ കത്തിക്കരുത് , മോദിയെ വെറുത്താലും രാജ്യത്തെ വെറുക്കരുത്, പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലീല മൈതാനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗം ന്യായീകരിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.സിഎഎയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചാരങ്ങള്‍ നടത്തുന്നുവെന്നും മോദി പറഞ്ഞു. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. രാജ്യത്തെ അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും മോദി പറഞ്ഞു.

സിഎഎ പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്തുണച്ച എല്ലാ എംപിമാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സിഎഎ ഏകപക്ഷീയമാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട പൊലീസിനെ വെറുതെ വിടാനും മോദി ആഹ്വാനം ചെയ്തു.
പൊലീസ് ആരുടേയും ശത്രുവല്ലെന്നും ജനങ്ങള്‍ക്കായി ജീവന്‍ വെടിയുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിനും കോണ്‍ഗ്രസിനെതിരേയും മോദി വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ കള്ള വാഗ്ദാനങ്ങളില്‍ ജനത വഞ്ചിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തങ്ങള്‍ ഭൂമി നല്‍കിയത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയത് വിഐപികള്‍ക്കാണെന്നും മോദി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ഗതാഗത സംവിധാനം പരിതാപകരമാണ്. ബിജെപിക്ക് കപട വാഗ്ദാനങ്ങളില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

എന്‍ആര്‍സി തയ്യാറാക്കിയത് കോണ്‍ഗ്രസുകാരാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസ് മാനം പാലിക്കുകയാണ്. അര്‍ബന്‍ നക്സലുകള്‍ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്ത്യയില്‍ ആരുടെ കൈയില്‍ നിന്നും പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.