പൊതുവിഷയങ്ങളില്‍ ഇടപെട്ടു ; സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരെ കടുത്ത വിമര്‍ശനം

പൊതുവിഷയങ്ങളില്‍ ഇടപ്പെട്ടതിനു കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ കടുത്ത വിമര്‍ശനം.
സൈനിക മേധാവി എന്തിനാണ് പൊതുജനവിഷയങ്ങളില്‍ ഇടപെടുന്നത് എന്ന് എഐഎംഐഎം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി ചോദിക്കുന്നു. സൈനികമേധാവി വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിനു നേര്ക്കാണെന്നും ഒവൈസി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അക്രമം ഉണ്ടാകുകയാണെങ്കില്‍ അത് നേരിടാന്‍ പോലീസും പാരാമിലിട്ടറി വിഭാഗങ്ങളുമുണ്ട്. സൈന്യത്തിന്റെ ആവശ്യമില്ല.

ഒവൈസി പറഞ്ഞു. അടിയന്തരാവസ്ഥാക്കാലത്ത് വിദ്യാര്‍ഥിയായിരുന്ന താന്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സൈനിക മേധാവിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് ഇതും തെറ്റാണെന്നാണെന്നും ഒവൈസി വ്യക്തമാക്കി. അതുപോലെ സൈനിക മേധാവിയുടെ വിമര്‍ശനത്തിന് മറുചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് എത്തി. ജനറല്‍ പറഞ്ഞ വാക്കുകളോട് യോജിക്കുന്നു. തങ്ങളുടെ അനുയായികള്‍ക്ക് കൂട്ടക്കൊലയും വര്‍ഗീയ കലാപവും ഉണ്ടാക്കാന്‍ അനുവാദം കൊടുക്കുന്നവരും നേതാക്കളല്ല. എന്നോട് യോജിക്കുന്നുണ്ടോ ദിഗ്വിജയ് സിംഗ് ചോദിച്ചു.

കൂടാതെ സൈനികമേധാവിയുടെ പ്രസ്താവനയെ ‘തെറ്റ്’ എന്ന് വിശേഷിപ്പിച്ച് മുന്‍ നാവികസേന മേധാവി അഡ്മിറല്‍ എല്‍. രാംദാസ് രംഗത്തെത്തി. സൈന്യത്തിനുള്ള നിയമം വളരെ വ്യക്തമാണ്. സൈനികര്‍ രാജ്യസേവനത്തിന് നിയോഗിക്കപ്പെട്ടവരാണ്, രാഷ്ട്രീയ പാര്‍ട്ടിയ്ക്കുവേണ്ടിയല്ല അവര്‍ പ്രവര്‍ത്തിക്കേണ്ടത്. സൈന്യത്തിന്റെ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പൊതുവേദിയില്‍ വെളിപ്പെടുത്തുന്നത് ശരിയായ നടപടിയല്ല എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിഷയത്തില്‍ സൈനിക മേധാവി നടത്തിയ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പലരും രംഗത്തെത്തിയിട്ടുണ്ട്. സൈനികനേതൃത്വം രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തുന്ന അഭിപ്രായ പ്രകടനം നല്ല സൂചനയല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ രംഗത്തു വരണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നത്.

രാജ്യത്ത് മൂന്ന് സേനകളുടെയും ചുമതലകളുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന തസ്തിക കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദവിയിലേയ്ക്കു ആദ്യമെത്തുക കരസേനാ മേധാവിയായ വിപിന്‍ റാവത്തായിരിക്കും എന്നുള്ള സൂചനകള്‍ പുറത്തു വരുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

കരസേന മേധാവിയുടെ പ്രസ്താവന, ഭാരത സൈനികര്‍ ചിരകാലമായി കാത്തുപോന്ന പാരമ്പര്യത്തെയാണ് കളങ്കപ്പെടുത്തിയത്. ദേശീയ വിഷയങ്ങളില്‍ സൈന്യം ഒരിക്കലും ഇടപെടരുത്, എന്നായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സൈന്യത്തിനായി മുന്നോട്ട് വച്ച നിര്‍ദ്ദേശം. അത്, അംഗീകരിക്കുന്ന രീതിയില്‍ സൈനിക മേധാവികള്‍ ദേശീയ വിഷയങ്ങളില്‍ ഇതുവരെ പരസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കരസേനാ മേധാവി ബിപിന്‍ റാവത്ത് അപലപിച്ചിരുന്നു. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരം. അക്രമത്തിലേയ്ക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് പറഞ്ഞിരുന്നു.
സര്‍വകലാശാലകളിലെയും കോളേജുകളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ നഗരങ്ങളിലും പട്ടണങ്ങളിലും അക്രമവും തീവെപ്പും നടത്താന്‍ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മള്‍ കണ്ടു. ഇതല്ല നേതൃത്വം, നേതൃത്വം ഇതായിരിക്കരുത്, അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.