ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഉത്തര്‍പ്രദേശ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു. സംസ്ഥാനത്തെ 19 ജില്ലകളിലായി താമസിക്കുന്ന അഭയാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി എത്തിയവരുടെ അനുഭവങ്ങളുടെ കുറിപ്പുകളും പട്ടികയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മുസ്ലിം അല്ലാത്ത നാല്‍പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പ്രാഥമിക വിവരം. ആഗ്ര, റായ് ബറേലി, സഹരന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗഢ്, റാംപൂര്‍,മുസാഫര്‍നഗര്‍, ഹാപര്‍, മഥുര, കാന്‍പൂര്‍, പ്രതാപ്ഗഢ്, വാരണാസി, അമേഠി, ജാന്‍സി, ലാഖിംപൂര്‍ ഖേരി, ലഖ്‌നൗ, മീററ്റ്, പിലിബിത്ത് എന്നിവിടങ്ങളിലാണ് അഭയാര്‍ത്ഥികളുള്ളതെന്നാണ് റിപ്പോര്‍ട്ട്.

പിലിബിത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ ഉള്ളതെന്നാണ് വിവരം.മതപീഡനത്തിന് ഇരയായ അഭയാര്‍ത്ഥികളെ സംബന്ധിച്ച പേരുവിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച പട്ടികകളില്‍ ഉണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ പൗരത്വം നല്‍കുന്നതിനായി അഭയാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക്, ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന എല്ലാ അഭയാര്‍ഥികളുടെയും പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരോട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്തു പല ഇടങ്ങളിലും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്.