ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം. ശനിയാഴ്ചയാണ് ഡോക്ടര്‍മാരായ ദമ്പതികളുടെ മകളെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായ വിനയ് ഠാക്കൂര്‍ എന്ന യുവാവ് കാണ്‍പുരിലെ കഫെയില്‍ വച്ച് പീഡനത്തിനിരയാക്കിയത്. കുട്ടിയെ കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി മരുന്നു കലക്കി നല്‍കി. തുടര്‍ന്നു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴും പേരും ചേര്‍ന്നു കൂട്ടബലാത്സഗത്തിനിരയാക്കി.

പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ കടിച്ചുമുറിവേല്‍പ്പിച്ച നിലയിലായിരുന്നു. വിനയ് ഠാക്കൂര്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂര്‍ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ കയ്യില്‍നിന്നു പണവും ഇയാള്‍ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.