നെയ്യാറ്റിന്‍കരയില്‍ ശമ്പളം ചോദിച്ച ജീവനക്കാരിയെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു ; കടയുടമ പിടിയില്‍ ; വിഷയത്തില്‍ ഇടപെട്ട് മന്ത്രിയും

നെയ്യാറ്റിന്‍കര : ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍. വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്. അരുണിന്റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന. ആക്രമണത്തില്‍ നന്ദനയുടെ തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. കേസില്‍ അരുണിന്റെ ഭാര്യ പ്രിന്‍സിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മര്‍ദ്ദിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അരുണ്‍ തന്നെ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തക മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് പരിശോധിച്ച് തെളിവായി സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.1 2,000 രൂപ മാസ ശമ്പളത്തില്‍ പലജില്ലകളിലുള്ള ഇരുപതോളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും 80,000 രൂപയോളം അരുണ്‍ നല്‍കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടുകളില്‍ വാഷിംഗ് സോപ്പ്, ഡിഷ് വാഷ് ലിക്വിഡ്, സോപ്പ് തുടങ്ങിയവ വില്‍ക്കുന്ന ജോലികളാണ് അരുണിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഇരുമ്പില്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. വ്യാഴാഴ്ച ജീവനക്കാരിയുടെ പെഴ്‌സില്‍ നിന്നു തൊഴിലുടമയുടെ ഭാര്യ പണം എടുത്തെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് യുവതികളെ അസഭ്യം പറഞ്ഞ അരുണ്‍ മര്‍ദ്ദിക്കുകയായിരുന്നു, യുവതികള്‍ സിനിമയ്ക്ക് പോയതിനെയും അരുണ്‍ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം ബിസിനസ് കുറഞ്ഞാല്‍ നടത്തിപ്പുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തു. പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം. സ്ഥാപന നടത്തിപ്പുകാരന്റെ ഭാര്യയും പല തവണ മര്‍ദിച്ചു. പണം കാണാനില്ല എന്നാരോപിച്ച് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു.