സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതിയുടെ നിരീക്ഷണം.

സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ശ്രദ്ധേയമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്. സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അത് പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതിയുടെ നിരീക്ഷണം.ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്.