ബുധനാഴ്ചക്ക് അകം ശമ്പളം നല്‍കിയില്ല എങ്കില്‍ കെ എസ് ആര്‍ ടി സി പൂട്ടാന്‍ കോടതി നിര്‍ദ്ദേശം

ശമ്പളവിഷയത്തില്‍ കര്‍ശനനിലപാടുമായി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാനും ഹൈക്കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. പത്താം തീയതി ആയിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.