പിണറായി ഗവര്‍ണ്ണറുടെ കാലു പിടിക്കുന്നു എന്ന് ചെന്നിത്തല

ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത ആഴ്ച ലാവ്ലിന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തുവരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്നും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും ഇന്ന് നിയമസഭയില്‍ നടന്നത് നാടകമാണെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎക്കെതിരായ പരാമര്‍ശം നയപ്രഖ്യാപനത്തില്‍ വായിപ്പിച്ചത് ഗവര്‍ണറുടെ കാല് പിടിച്ചാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരും ഗവര്‍ണറും ഒത്തുക്കളിക്കുകയാണെന്നും കേരള ജനതയെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്ലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്താനിരിക്കെ കേന്ദ്ര സര്‍ക്കാരുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.