ബ്രൂവറി അഴിമതി സര്‍ക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി തള്ളി

ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസില്‍ ഇടതുസര്‍ക്കാരിന് തിരിച്ചടി.ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് തള്ളിയത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വാദം തള്ളിയത്. ബ്രുവറി അനുമതിക്കെതിരെ രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി അറിയിച്ചു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചു.

അബ്കാരികളെ സഹായിക്കാന്‍ കേരളാ സര്‍ക്കാര്‍ ചട്ടവിരുദ്ധമായി അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അഴിമതിയുടെ തെളിവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. അന്വേഷണത്തിനായി മുന്‍കൂര്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് മെയ് 21 ന് പരിഗണിക്കും.ഇതിനിടയില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനോടും വിഎസ് സുനില്‍കുമാറിനോടും ഇന്നു കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയെങ്കിലും സ്ഥലത്ത് ഉണ്ടായിട്ട് പോലും അസൗകര്യംമൂലം ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

ഹര്‍ജിയില്‍ രമേശ് ചെന്നിത്തല ഏപ്രില്‍ 22 ന് കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ മൊഴി അനുസരിച്ച് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്തില്‍ സ്വാജനപക്ഷപാതം ഉണ്ടയായിരുന്നു. കോടതി ഈ തീരുമാനം മുന്‍ എക്സൈസ് മന്ത്രി എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോട് കൂടിയാണെന്നും രമേശ് ചെന്നിത്തല മൊഴി നല്‍കിയിരുന്നു. ബ്രൂവറി അനുമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അപേക്ഷ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിയുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.