കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ ആണ് മരിച്ചത്. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ് സംഭവം.  12 മണി മുതല്‍ സുരേന്ദ്രന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സമരത്തെ തുടര്‍ന്ന് സുരേന്ദ്രന് വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. കുഴഞ്ഞ് വീണ സുരേന്ദ്രന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് പണിമുടക്കിലേക്കും നയിച്ചത്. കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോ മിന്നല്‍ പണിമുടക്ക് നടത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സമരത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറാണ് ബസ് സര്‍വീസ് തടസപ്പെട്ടത്.

അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. കെ.എസ്.ആര്‍.ടി.സി എം.ഡി, ഡി.സി.പി, ആര്‍.ടി.ഒ എന്നിവരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. യാതൊരു കാരണവശാലും മിന്നല്‍ സമരങ്ങളോ, പൊതുനിരത്ത് കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു. സമരം നടത്തണമെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കണം. ഇന്നത്തെ കെ.എസ്.ആര്‍.ടി.സി സമരവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കും.ആറ്റുകാല്‍ പൊങ്കാല അടുത്തതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്തെങ്കിലും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.