വെടിയുണ്ടകള്‍ കാണാതായ സംഭവം ; സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കേരളാ പോലീസില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമസഭക്ക് നല്‍കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിഎജി വിവരങ്ങള്‍ കൈമാറിയത് ആണ് കോടതി ചോദ്യം ചെയ്തത്. സിഎജി അധികാര പരിധി മറികടക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമര്‍ശനം. വെടിയുണ്ടകള്‍ കാണാതായതില്‍ സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതാണ് വിമര്‍ശനത്തിന് കാരണം. ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു.

നിങ്ങള്‍ ഭരണഘടനാ അധികാരങ്ങള്‍ മനസിലാക്കി വേണം പെരുമാറാന്‍. സിഎജി ഈ റിപ്പോര്‍ട്ട് നല്‍കേണ്ടത് സംസ്ഥാന നിയമസഭക്കാണ്. നിയമസഭ പരിഗണിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പോലും പരിമിതമായ അധികാരമാണുള്ളത്. അധികാരങ്ങള്‍ മറികടന്ന് സിഎജി പ്രവര്‍ത്തിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.