കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ ഭീതി വിതച്ച് ഹന്റാ വൈറസ് ; ചൈനയില്‍ ഒരു മരണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം കടുത്ത ഭീതിയിലിരിക്കെ ചൈനയില്‍ മറ്റൊരു വൈറസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്. ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുന്നനില്‍ നിന്നും ഷന്‍ഡോംഗിലേക്ക് ജോലിയ്ക്കായി പോകവേയാണ് ബസില്‍ വച്ച് ഇയാള്‍ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന മറ്റു 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്റാ. ഈ വൈറസ് ആളുകളില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നു. -സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു. ഇത് ഹാന്റാ വൈറസ് പള്‍മോണറി സിന്‍ഡ്രോം (HPS), ഹെമറാജിക് ഫീവര്‍ വിത്ത് റിനല്‍ സിന്‍ഡ്രോം (HFRS) എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയാണ് ഹന്റാ വൈറസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീടത് ചുമയ്ക്കും ശ്വാസ തടസ്സത്തിനും കാരണമാകും. അത് മരണത്തിലേക്കും നയിച്ചേക്കാം. 38 ശതമാനമാണ് മരണനിരക്ക്. HFRS ലക്ഷണങ്ങളും സമാന രീതിയില്‍ തുടര്‍ന്നാല്‍ അത് രക്തസമ്മര്‍ദ്ദ0, പെട്ടെന്നുള്ള മാനസിക പിരിമുറുക്കം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകു0.

എലികളുടെ നശീകരണമാണ് ഹന്റാ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ അധികൃതര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്രാര0ഭ നടപടി. അതേസമയം ഇത് വായുവിലൂടെ പടരില്ല. എലികളുടെ സ്രാവത്തില്‍ നിന്നും നേരിട്ടാണ് ഇത് മനുഷ്യനിലേക്ക് പടരുക. വളരെ ചുരുക്കം കേസുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നും കടിയേറ്റാലും ഇത് പടരാം.