ലോക്ഡൗണ്‍ പിന്‍വലിക്കല്‍ ; വിദഗ്ധ സമിതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍

ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി വിദഗ്ധ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. നിലവില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ മൂന്ന് ഘട്ടങ്ങളായേ പിന്‍വലിക്കാവൂയെന്നതാണ് പ്രധാന നിര്‍ദേശം. ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണം. ഏപ്രില്‍ ഏഴിന് ശേഷം ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ക്കായിരിക്കും ഇളവ്. ആദ്യഘട്ടത്തില്‍ ഇളവ് പ്രഖ്യാപിക്കുന്ന ജില്ലകളിലെ നിബന്ധനകളും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങാമെന്നും ശിപാര്‍ശയിലുണ്ട്.

മൂന്നുഘട്ടങ്ങളായി മാത്രമേ സംസ്ഥാനത്തെ ലോക്ഡൗണ്‍ പിന്‍വലിക്കാവൂ എന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങള്‍ക്കായി വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ആദ്യഘട്ടത്തിലെ മാര്‍ഗനിര്‍ദേശം പ്രകാരമാണെങ്കില്‍ ഏപ്രില്‍ 15 ന് ലോക്ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍, ഏപ്രില്‍ 7 ന് ശേഷം ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യരുത്. അത്തരം സ്ഥലങ്ങളില്‍ മാത്രം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കാം. മറ്റൊന്ന് നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ എണ്ണം 10 ശതമാനത്തില്‍ കൂടരുത്. ആ ജില്ലയില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ഒരു സ്ഥലവും ഉണ്ടാവരുത്.

അതേസമയം രണ്ടാംഘട്ടത്തില്‍ കുറച്ചുകൂടി നിയന്ത്രണങ്ങള്‍ ഉണ്ട്. മാസ്‌കില്ലാതെ ആരും പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണം. തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സൌകര്യങ്ങള്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണം. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന ബസുകള്‍ അനുവദിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കായി മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് പുറത്തിറങ്ങാം. എന്നിവയാണ് രണ്ടാം ഘട്ടത്തിലെ നിര്‍ദേശങ്ങള്‍. അതേസമയം നിലവിലെ ലോക് ഡൌണ്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.