മൂന്നാറില്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു മൂന്നാര്‍. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് അവശ്യസാധനങ്ങള്‍ വാങ്ങിവയ്ക്കുവാന്‍ നിര്‍ദേശം ഉണ്ട്.

നിരന്തരമായി ജനങ്ങള്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ ലംഘിക്കുന്നതോടെയാണ് തീരുമാനം. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലാണ് ഇത് പ്രധാനമായും ബാധകമാവുക. എസ്റ്റേറ്റ് മേഖലയില്‍ നിന്നടക്കം ആളുകള്‍ നിരന്തരമായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദേവികുളം സബ്കളക്ടര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

എസ്റ്റേറ്റ് ബസാറുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ അതത് കമ്പനികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കും. നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് മൂന്നാറില്‍ കര്‍ശനമായ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുന്നത്.