കേരളത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു എന്ന് ആരോപണം

സംസ്ഥാന സര്‍ക്കാരിനു എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് നല്‍കുന്നു എന്നാണ് ചെന്നിത്തലയുടെ ആരോപണം. സ്പ്രിംഗ്ലര്‍ എന്ന കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. സ്വകാര്യ കമ്പനിയുമായുളള സര്‍ക്കാര്‍ ഇടപാട് ദുരൂഹമാണെന്നും ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുടെ പരസ്യചിത്രത്തില്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ അഭിനയിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച വാര്‍ഡ് തല കമ്മിറ്റികളാണ് നിലവില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, 41 ചോദ്യങ്ങളുളള വിവരശേഖരണത്തിന്റെ വിശദാംശങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് എത്തുന്നതായി ചെന്നിത്തല ആരോപിച്ചു. ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുമായി സര്‍ക്കാര്‍ നടത്തുന്ന ഇടപാട് ദുരൂഹമെന്നും ചെന്നിത്തല പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്പനി മാര്‍ക്കറ്റിംഗ് നടത്തുന്നത്. കമ്പനിയുടെ പരസ്യ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന ഐ ടി വകുപ്പിന്റെ സെക്രട്ടറി എം ശിവശങ്കര്‍ അഭിനയിച്ചതിലും പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നു.

ഐ ടി സെക്രട്ടറിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. സ്വകാര്യകമ്പനിയുമായുളള കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസികള്‍ അടക്കമുള്ള മലയാളികളുടെ രഹസ്യ വിവരങ്ങള്‍ ആണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനിയുടെ കൈകളില്‍ എത്തുന്നത്. കെല്‍ട്രോണ്‍ പോലെയുള്ള സ്ഥാപനങ്ങള്‍ നാട്ടില്‍ ഉള്ളപ്പോഴാണ് അമേരിക്കന്‍ കമ്പനിക്ക് ഇതിന്റെ അനുമതി നല്‍കിയത്.