കമ്യൂണിറ്റി കിച്ചണിലെ തട്ടിപ്പ് വാര്‍ത്തയാക്കി ; മാധ്യമ പ്രവര്‍ത്തകന് ഭീഷണി

കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നിഷേധിക്കപ്പെട്ട വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണി. കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണ്‍ ചുമതലക്കാരനാണ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് മാധ്യമ പ്രവര്‍ത്തകന്‍ സജി ചന്ദ്രന്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ലേഖകന്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ കാരക്കോണം മാച്ചാംകോട് കോളനിക്ക് സമീപം താമസിക്കുന്ന രവി ഭാര്യ ഗിരിജ എന്നീ വൃദ്ധ ദമ്പതികള്‍ക്ക് മൂന്നു ദിവസമായി ഭക്ഷണം ലഭിക്കുന്നില്ല. ഗ്രാമ പഞ്ചായത്തില്‍ ഇപ്പോഴും കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനാകില്ലെന്നാണ് വാര്‍ഡ്‌മെമ്പറും ഗ്രാമ പഞ്ചായത്ത് അധികൃതരും പറയുന്നത്.

തളര്‍വാതം പിടിപെട്ട് നടക്കാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഗിരിജ .മാനസിക വെല്ലുവിളിയും നേരിടുന്നുണ്ട്. ഭര്‍ത്താവ് രവി വാര്‍ദ്ധക്യവും അവശതയും പേറി വര്‍ഷങ്ങളായി കൂലിപ്പണിക്കു പോലും പോകുന്നില്ല. ഏകമകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞിരുന്നു.

ഭവനരഹിതര്‍ക്കുള്ള പദ്ധതി പ്രകാരം വയലിലെ തുണ്ടു ഭൂമിയില്‍ നിര്‍മ്മിച്ച പണിതീരാത്ത വീടിലാണ് താമസം. കിണര്‍ ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്നും വെള്ളം ചുമന്നാണ് എത്തിക്കുന്നത്. സ്‌കൂള്‍ തുറന്നിരിക്കുന്ന സമയത്ത് കരക്കോണം യു.പി സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണമായിരുന്നു ഇരുവരുടെയും ആശ്രയം. ലോക് ഡൗണ്‍പ്രഖ്യാപിച്ച ശേഷം ഹോട്ടലുകളില്‍ നിന്നു പോലും ഭക്ഷണം ലഭ്യമല്ലാതായി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ വന്ന കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം മൂന്നു ദിവസം മുന്‍പു വരെ ലഭിച്ചിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം ലഭിക്കാത്തത് വാര്‍ത്ത നല്‍കിയതോടെ മാധ്യമ പ്രവര്‍ത്തകന് ഭീഷണിയുണ്ടായി. മാധ്യമ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.