സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി ; ഡാറ്റ കൈമാറരുത് എന്ന് ഹൈക്കോടതി

വിവാദമായ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് ചോദിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോറോണ വിവരശേഖരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ യുഎസ് കമ്പനി സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ പരമാര്‍ശങ്ങളുമായി രംഗത്തെത്തിയത്.

എന്നാല്‍ വ്യക്തിസുരക്ഷയെ ബാധിക്കുന്ന ഒരു റിപ്പോര്‍ട്ടും കൈമാറിയിട്ടില്ലയെന്നും സത്യവാങ്മൂലം നാളെത്തന്നെ നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഓണ്‍ലൈന്‍ ആയിട്ടാണ് സ്വീകരിച്ചത്. കമ്പനിയ്ക്ക് വേണ്ടി ആരും ഹാജരായില്ല. സംഭവത്തില്‍ വിശദീകരണം ആവശഹയപ്പെട്ട് കമ്പനിയ്ക്ക് മെയില്‍ അയക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഹര്‍ജിക്കാരന്‍ കോറോണ രോഗിയാണോയെന്ന് കോടതി ചോദിച്ചപ്പോള്‍ അല്ലയെന്നും എന്നാല്‍ കോറോണ രോഗികളെ പ്രതിനിധീകരിച്ചാണ് തന്റെ ഹാരജിയെന്നുമാണ് കോടതിയ്ക്ക് മറുപടി ലഭിച്ചത്.

മാത്രമല്ല ഇവര് ശേഖരിക്കുന്ന വിവിരങ്ങള്‍ കമ്പനിയ്ക്ക് നല്കുന്നത് ആളുകളുടെ അനുവാദം ചോദിക്കാതെയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സര്‍ക്കാര്‍ നല്‍കിയ മറുപടി അപകടകരമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍.