ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം , ഞായറാഴ്ച സമ്പൂര്‍ണ അവധി ; കേരളം അപകടനില തരണം ചെയ്തിട്ടില്ല : മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര നിരോധനം. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തീയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയും അടച്ചിടണം. ഒന്നിലധികം നിലകളില്ലാത്ത ടെക്സ്‌റ്റൈയില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച പൂര്‍ണ അവധിയായിരിക്കും. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍നിയന്ത്രണം പൂര്‍ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍മേയ് 15 വരെ പ്രവര്‍ത്തിക്കാം.

സംസ്ഥാനം കൊവിഡ് അപകടഭീതി തരണം ചെയ്തെന്ന് പറയാനാവില്ല. സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്നും പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിലെ കടുത്ത നിയന്ത്രണങ്ങള്‍ ഫലം കണ്ടു. ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്‍കി. അപകട നില തരണം ചെയ്തിട്ടില്ല. കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.