ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

ജില്ലവിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 15ആം തീയതിക്കകം സംസ്ഥാനങ്ങള്‍ നിര്‍ദേശം അറിയിക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വീസ് നടത്താമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്,യാത്രക്കാരുടെ എണ്ണം പരിമിത പെടുത്തുകയും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യാത്രക്കാരുടെ എണ്ണം പരിമിത പെടുത്തേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദ് ചെയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണം എന്ന് സംസ്ഥാനം ആവശ്യപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കര്‍ശന സുരക്ഷയോടെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണം എന്ന നിലപാടും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

മുംബൈ,അഹമദാബാദ്,ഡല്‍ഹി,കൊല്‍ക്കത്ത,ഹൈദരാബാദ്,ചെന്നൈ,ബംഗളൂരു നഗരങ്ങളില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ സര്‍വീസ് കേരളത്തിലേക്ക് തുടങ്ങണമെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

കര്‍ശന സുരക്ഷയോടെ ഓട്ടോറിക്ഷകള്‍ അനുവദിക്കണം,ഓട്ടോ റിക്ഷയില്‍ ഒരാളെ മാത്രം അനുവദിക്കും,എന്നാല്‍ കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ ഇളവ് ആകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അകലം പാലിച്ചുകൊണ്ട് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കണം,ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ ആരംഭിക്കണം എന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

അതുപോലെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.

ജൂണ്‍ 13, 14 തീയതികളില്‍ മൂന്ന്, അഞ്ച് വര്‍ഷ എല്‍.എല്‍.ബി പരീക്ഷകള്‍ നടത്തും. ജൂണ്‍ 21ന് എം.ബി.എ, ജൂലായ് നാലിന് എം.സി.എ പരീക്ഷകളും ഓണ്‍ലൈന്‍ മുഖേന നടത്തും. പോളിടെക്നിക്കിന് ശേഷം ലാറ്ററല്‍ എന്‍ട്രി വഴിയുള്ള എന്‍ജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം.

പോളി ടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് വീടിന് അടുത്തുള്ള പോളി ടെക്നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള അവസരം നല്‍കും. പോളി ടെക്നിക് കോളജുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരം ആരംഭിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.