അതിഥി തൊഴിലാളികള്‍ക്ക് യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം ; സുപ്രീംകോടതി

ലോക്ക് ഡോണ്‍ കാരണം തൊഴില്‍ നഷ്ടമായി സ്വദേശത്തെയ്ക്ക് തിരികെ പോകുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് പണം ഈടാക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം. ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം, ട്രെയിന്‍ യാത്ര തുടങ്ങുന്ന സംസ്ഥാനം ട്രെയിനില്‍ ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തണം, നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കണം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊണ്ട നടപടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളും റെയില്‍വേയും നല്‍കണം. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.