ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി ; നിയന്ത്രണങ്ങളില്‍ ഇളവുകള്‍

രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. അതേസമയം വൈറസ് വ്യാപനം ശക്തമായ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണങ്ങള്‍. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധാനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും നിര്‍ദേശം ഉണ്ട്.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടു മുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതല്‍ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സര്‍വീസുകള്‍ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.

നാലാംഘട്ട ലോക്ക്ഡൗണില്‍ ട്രെയിന്‍ സര്‍വീസുകളും ആഭ്യന്തര വിമാന സര്‍വീസുകളും ആരംഭിച്ചിരുന്നു. രാജ്യത്തെ മെട്രോ സര്‍വീസുകളും, അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിച്ചിരുന്നില്ല. അടുത്ത ഘട്ടത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇവ പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.