മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

വിരമിച്ച മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്ടര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ശേഖരം സന്ദര്‍ശിക്കാനായിരുന്നു യാത്ര. കണ്ണൂര്‍ ആസ്ഥാനമായ ക്ലേ ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാനത്തിന് മണല്‍ശേഖരം കൈമാറാന്‍ തീരുമാനമെടുത്തത് ഈ യാത്രയ്ക്ക് പിന്നാലെയാണ്. സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ദുരൂഹമായ സാഹചര്യത്തില്‍ പൊതുമേഖ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പൊതുമേഖല സ്ഥാപനത്തെ മറയാക്കി മണല്‍ശേഖരം സ്വകാര്യവ്യക്തികളിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റ ഭാഗമായി പത്തനംതിട്ട ജില്ലാകളക്ടറെ കൊണ്ട് ഉത്തരവിറക്കി. പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ശേഖരം കൈമാറുന്നതെങ്കിലും ഇക്കാര്യത്തില്‍ നിഗൂഡതയുണ്ട്. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ചൂണ്ടികാട്ടി ലക്ഷങ്ങളുടെ മണല്‍ശേഖരം കൈമാറുകയാണെന്നാണ് ആരോപണം.

വനംവകുപ്പ് അറിഞ്ഞില്ലവനംവകുപ്പിനെ അറിയിക്കാതെയാണ് നീക്കം. ദുരന്തനിവാരണ നിയമത്തെ മറയാക്കി, ചടങ്ങള്‍ ലംഘിക്കുന്നു. വനമേഖലയിലെ ഏത് പ്രവര്‍ത്തനത്തിനും വനംഅനുമതി ആവശ്യമാണെന്നിരിക്കെ എന്തുകൊണ്ട് മന്ത്രിയെ അറിയിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. മണല്‍ മാറ്റുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് സര്‍ക്കാര്‍ പഠിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.