ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് യുഡിഎഫ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ജോസ് പക്ഷം മുന്നണിയെ ധിക്കരിച്ചെന്നും യുഡിഎഫ് വിലയിരുത്തി. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയില്‍ ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കി.

കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നുമാണ് ജോസ് കെ. മാണി വിഭാഗം ആവര്‍ത്തിച്ചത്. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.