ലോക്ക് ഡൌണ്‍ മൂന്നാംഘട്ടം ; 10 സുപ്രധാന തീരുമാനങ്ങള്‍

രാജ്യത്ത് അണ്‍ലോക്ക്-3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇളവുകള്‍ കുറച്ചു കൂടി അനുവദിക്കുന്നുണ്ട്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലെ രാത്രി കര്‍ഫ്യൂ നീക്കംചെയ്യും. കണ്‍ടയിന്‍മെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ ബാധകമാകുക. അതേസമയം, ഓഗസ്റ്റ് 31 വരെ കണ്‍ടയിന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും.

സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ ഓഗസ്റ്റ് 31 വരെ അടച്ചിരിക്കും. രാത്രി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ആഗസ്ത് 5 മുതല്‍ യോഗ സ്ഥാപനങ്ങളും ജിമ്മുകളും തുറക്കാന്‍ അനുവാദമുണ്ട്. ഈ സ്ഥലങ്ങളില്‍ മാസ്‌കുകളും സാമൂഹിക അകലവും പാലിച്ച് ആളുകള്‍ക്ക് പോകാന്‍ സാധിക്കും. സാമൂഹിക അകലം പാലിച്ച്‌കൊണ്ട് ആളുകള്‍ക്ക് സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്.

അണ്‍ലോക്ക് 3 പ്രധാനപ്പെട്ട 10 തീരുമാനങ്ങള്‍

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല

2. രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

3. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

4. ബാറുകള്‍ തുറക്കില്ല

5. കായികമത്സരങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല

6. തിയറ്ററുകളും മാളുകളും തുറക്കില്ല

7. ജിംനേഷ്യങ്ങളും യോഗ സെന്ററുകളും ഓഗസ്റ്റ് അഞ്ചുമുതല്‍

8. ഓഡിറ്റോറിയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്

9. മെട്രോ റെയില്‍ തുറക്കില്ല

10. നീന്തല്‍ക്കുളങ്ങള്‍ പാര്‍ക്കുകള്‍ എന്നിവ തുറക്കില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവില്‍ മെയ് അവസാനമാണ് രാജ്യം ആദ്യമായി അണ്‍ലോക്ക് 1 പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. രാത്രികാല കര്‍ഫ്യൂ നിലനിര്‍ത്തി ആയിരുന്നു അണ്‍ലോക്ക് 1 പ്രഖ്യാപിച്ചത്. കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്.

ജൂണ്‍ അവസാനം ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 2 പ്രഖ്യാപിച്ചത്. അണ്‍ലോക്ക് 2 അനുസരിച്ച് കണ്‍ടയിന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ തുടരും. സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, സിനിമാശാലകള്‍, ആരാധനാലയങ്ങള്‍, ജിമ്മുകള്‍, അന്താരാഷ്ട്ര വിമാന യാത്ര, മെട്രോ സേവനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ അവസാനം വരെ നിരോധനം പ്രഖ്യാപിച്ചിരുന്നു.