ഐഒസിയെ ഒഴിവാക്കി ; ദേശിയ പാതയോരത്തെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് നല്‍കി എന്ന് ചെന്നിത്തല
സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.ദേശീയ പാതാ വികസനത്തിന്റെ പേരില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കാനുള്ള ടെന്‍ഡറില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ദേശീയ പാതാ വികസനത്തിന്റെ പേരില്‍ 14 സ്ഥലങ്ങളിലെ വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കാനുള്ള ടെണ്ടറില്‍ പൊതു മേഖലാ സ്ഥാപനമായ ഐഒസി യെ ഒഴിവാക്കി. ഇക്കാര്യം പൊതു മരാമത്ത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഐഒസി ക്വാട്ട് ചെയ്തതിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ ശ്രമിക്കുന്നത്. റവന്യൂ മന്ത്രിയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ റവന്യൂ മന്ത്രിയെ ഓവര്‍ റൂള്‍ ചെയ്‌തെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്.
പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം ആക്കുകയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍, പതിച്ചു നല്‍കല്‍, ഭൂ-സംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്, ഇതിനെ മറികടന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നല്‍കാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.