ഓണം ; കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇളവ് ; രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം

ഓണം പ്രമാണിച്ച് കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടു വരെയാണ് ഇളവ്. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടയിന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം.

കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികള്‍ നിരാശയിലായിരുന്നു. നിലവില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാല്‍, അകത്തേക്ക് പ്രവേശിക്കുന്നവര്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ഒരു സമയമാകും. ഒരുപാടു സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായി പ്രവര്‍ത്തനസമയം നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

രാത്രി ഒമ്പതുമണി വരെയെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

വ്യാപാരസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചാല്‍ കടകളിലെ നിലവിലുള്ള തിരക്കും, ആള്‍ക്കൂട്ടവും കുറയ്ക്കാനാകും. ഈ സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.