അണ്‍ലോക്ക് നാലാം ഘട്ടം ; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി , വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല

രാജ്യത്ത് ലോക്ക് ഡൌണ്‍ കാരണം നടപ്പിലാക്കിയ അടച്ചു പൂട്ടലുകള്‍ക്ക് അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. പൊതുപരിപാടികള്‍ക്ക് അടുത്തമാസം 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാനുള്ള അനുമതിയുണ്ട്. കായികം, വിനോദം, രാഷ്ട്രീയം, മതം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. എങ്കിലും കൊറോണ മനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊതുപരിപാടികള്‍ അനുവദിക്കുന്നത്.

ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കള്‍ സമ്മതം എഴുതി നല്‍കണം. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതിന് അനുമതിയില്ല. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും. സിനിമാ തിയേറ്ററുകളും പൂളുകളും തുറക്കില്ല. അതേസമയം 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെയാണ് അണ്‍ലോക്ക് നാലാംഘട്ടം.സംസ്ഥാന അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.