കണ്ണൂരില്‍ വീണ്ടും സ്‌ഫോടനം : പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു

സ്‌ഫോടനങ്ങള്‍ നിലയ്ക്കാതെ കണ്ണൂര്‍. പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ ബോംബുകളാണെന്ന് അറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ ഉണ്ടായത് വന്‍ സ്‌ഫോടനം. സംഭവം നടന്നത് കാഞ്ഞിരക്കടവ് പുഴയോരത്താണ്. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

കണ്ണൂര്‍ പാനൂരിലെ പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഈ സ്റ്റീല്‍ പാത്രങ്ങള്‍ കിട്ടിയത്. വീട്ടുകാര്‍ ബംഗളൂരുവില്‍ സ്ഥിരതമാസക്കാരായതുകൊണ്ട് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആഭിചാര ക്രിയയാണെന്ന് ധരിച്ച് ഈ സ്റ്റീല്‍ പാത്രങ്ങള്‍ വീട്ടുകാര്‍ സ്വന്തം കാറില്‍ കൊണ്ടുപോയി പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്.

ശബ്ദം കേട്ട നാട്ടുകാര്‍ പുഴയോരത്തേക്ക് ഓടിയെത്തുകയായിരുന്നു. സംഭവമറിഞ്ഞ് ചൊക്ലി പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേനടമെന്ന് സിപിഎം കരിയോട് ലോക്കല്‍ കമ്മിറ്റിയും കരിയാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയും പടന്നക്കര വരദ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോംബ് നിര്‍മ്മിക്കുന്നതിന്റെ ഇടയില്‍ സ്‌ഫോടനം ഉണ്ടായി മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്ക് ഏറ്റത്.