യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ബെന്നി ബഹനാന്‍ രാജി വെച്ചു

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ബെന്നി ബഹനാന്‍ എം.പി രാജി പ്രഖ്യാപിച്ചു. തന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. സ്ഥാനമൊഴിഞ്ഞാല്‍ അത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബഹനാന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടപ്പാക്കിയ ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താന്‍ മുന്നണി ചെയര്‍മാനായത്. ആ പാക്കേജ് നടപ്പിലായി. കണ്‍വീനര്‍ സ്ഥാനമുയായി ബദ്ധപ്പെട്ടുണ്ടായ ചര്‍ച്ചകള്‍ വേദനിപ്പിച്ചെന്നും സ്ഥാനമാനങ്ങളല്ല തന്നെ വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. കണ്‍വീനറായിരുന്നപ്പോള്‍ താന്‍ എടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയ്ക്ക് ഗുണകരമായി. ഉമ്മന്‍ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേരത്തെ രാജിവെച്ചേനെ. തനിക്കെതിരായ വാര്‍ത്ത ഏതെങ്കിലും ഉറവിടത്തില്‍ നിന്നായിരിക്കും വന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യ കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്നിരുന്നു. ബന്നി ബഹനാന്‍ പാര്‍ലമെന്റ് അംഗമായി വിജയിച്ചതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന്‍ വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാന്‍ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബെന്നി ബഹനാന്‍ രാജി പ്രഖ്യാപിച്ചത്.