സിനിമാ തീയറ്ററുകള്‍ തുറക്കുവാന്‍ അനുവാദം ; പ്രവേശനം സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം

രാജ്യത്തെ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിലാണ് തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകള്‍ തുറക്കാമെന്നതാണ് അണ്‍ലോക്ക് 5ലെ പ്രധാന നിര്‍ദേശം. പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഒക്ടോബര്‍ 15 മുതല്‍ സിനിമാ / തിയറ്ററുകള്‍ / മള്‍ട്ടിപ്ലക്‌സുകള്‍ അവരുടെ ഇരിപ്പിട ശേഷിയുടെ 50% വരെയാണ് അനുവദിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കുക. മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കും. തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അണ്‍ലോക്ക് ഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ ഉടമകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെ അവര്‍ നിവേദനം നല്‍കിയിരുന്നു.

ബിസിനസ് ടു ബിസിനസ് (ബി 2 ബി) എക്‌സിബിഷനുകള്‍, കായികതാരങ്ങളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയും വീണ്ടും തുറക്കാന്‍ അനുവദിക്കും.