രാജ്യത്ത് നാളെ മുതല്‍ സ്‌കൂളുകളും തിയറ്ററുകളും തുറക്കും ; കേരളത്തിലില്ല

രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി കണ്ടെയ്മെന്റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കും. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 15 പഞ്ചാബിലും ഒക്ടോബര്‍ 19 ഉത്തര്‍പ്രദേശിലും സ്‌കൂളുകള്‍ തുറക്കും.

സ്‌കൂള്‍ തുറന്ന് പ്രവൃത്തിക്കുന്നതിന് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ച് മാത്രമേ സ്‌കൂളുകള്‍ തുറന്ന് പ്രവൃത്തിക്കാവൂ. അതുപോലെ ഇരിക്കുമ്പോഴുള്ള ശാരീരിക അകലം പാലിച്ച് തിയേറ്ററുകള്‍ വീണ്ടും തുറക്കും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍ പ്രോത്സാഹിപ്പിക്കും.

കൂടാതെ, ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുകയും തിരക്ക് തടയാന്‍ അഡ്വാന്‍സ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. പാക്കേജുചെയ്ത ഭക്ഷണപാനീയങ്ങള്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കേരളത്തില്‍ പെട്ടെന്ന് തീയേറ്ററുകള്‍ തുറക്കില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും. എന്നാല്‍ ആളുകള്‍ ഇടപെടുന്ന സ്ഥലങ്ങള്‍ ഇടക്കിടെ സാനിറ്റെസ് ചെയ്യണം. ഉപയോഗിച്ച ഫെയ്സ് മാസ്‌കുകളും കവറുകളും നീക്കം ചെയ്യുന്നതിനായി പ്രത്യേക കവര്‍ ബിന്‍സ് ഉണ്ടായിരിക്കണം. വാട്ടര്‍ പാര്‍ക്കുകളും വാട്ടര്‍ റൈഡുള്ളവരും ക്ലോറിനേഷന്‍ ഉറപ്പാക്കണം.

അതേസമയം കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. 15 മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരു മാസം കൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കിയാല്‍ ട്രയല്‍ റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെ.എസ്.എഫ്.ഡി.സി. മുന്നോട്ടുവെച്ചു.

തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവര്‍ പറഞ്ഞു.