കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്‌സിംഗ് സൂപ്രണ്ട്

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് പരിചരണത്തില്‍ ഗുരുതര വീഴ്ചയെന്ന് നഴ്‌സിംഗ് സൂപ്രണ്ട്‌ന്റെ വെളിപ്പെടുത്തല്‍. ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്‌സിങ് സൂപ്രണ്ട് പറയുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഇതില്‍ ഉള്‍പ്പെടും. ഉത്തരവാദികള്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലെന്നും നഴ്‌സിംഗ് സൂപ്രണ്ട് വ്യക്തമാക്കി.

പല രോഗികളുടേയും ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‌സിംഗ് സൂപ്രണ്ട്, തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ നഴ്സിംഗ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാ വീഴ്ചയില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഴ്സിംഗ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തത്.