അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി

കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബര്‍ 30 ന് പുറപ്പെടുവിച്ച അണ്‍ലോക്ക് മാനദണ്ഡങ്ങളാണ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. നിലവിലെ ഉത്തരവ് അനുസരിച്ച് നവംബര്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കശനമായി നടപ്പിലാക്കും. ഇത്തരം മേഖലകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കളക്ടര്‍ തീരുമാനമെടുക്കും. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ മാര്‍ച്ച് 24 ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിയന്ത്രണങ്ങള്‍ക്ക് തുറക്കല്‍ അനുവദിച്ചിരുന്നു. മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, യോഗ, പരിശീലന സ്ഥാപനങ്ങള്‍, ജിം, സിനിമാ തിയേറ്ററുകള്‍, പാര്‍ക്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സമൂഹിക അകലവും കര്‍ശ സുരക്ഷയും പാലിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര വിമാനയാത്ര, കായികതാരങ്ങളുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന നീന്തല്‍ക്കുളങ്ങള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള എക്‌സിബിഷന്‍ ഹാളുകള്‍ എന്നിവയും സെപ്തംബറില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ഇരിപ്പിട ശേഷിയില്‍ സിനിമാ / തിയറ്ററുകള്‍ / മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. അതേസമയം വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല.