അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പുതു ചരിത്രം കുറിച്ച് സാറ

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതും ചരിത്രത്തില്‍ ഇടം നേടിയ പ്രത്യേകത. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സെനറ്റിലേക്ക് എത്തുകയാണ് . ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സാറാ മെക്ക്‌ബ്രൈഡ് വന്‍ ഭൂരിപക്ഷത്തോടെയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡെലവയര്‍ സംസ്ഥാനത്തുനിന്ന് 73% വോട്ടുകളാണ് സാറ നേടിയത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോസഫ് മെക്‌കോളിനെയാണ് സാറ പരാജയപ്പെടുത്തിയത്. എല്‍.ജി.ബി.ടി.ക്യുവിന്റെ അവകാശങ്ങള്‍ക്കും തുല്യതക്കും വേണ്ടി നിരന്തരം പോരാടുന്ന വ്യക്തിയാണ് സാറ. തുല്യത നിയമത്തിന് വേണ്ടിയും അവര്‍ പോരടിച്ചിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം തുല്യത നിയമം പാസാക്കുമെന്ന് സാറയ്ക്ക് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഉറപ്പു നല്‍കിയിരുന്നു.

2016ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നാഷനണല്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡറായി സാറ ചരിത്രം കുറിച്ചിരുന്നു. ശേഷം മനുഷ്യാവകാശ ക്യാമ്പയിനിന്റെ പ്രസ് സെക്രട്ടറിയായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. താന്‍ നിയമനിര്‍മാണം നടത്തുക വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും ത മൂല്യങ്ങളും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചായിരിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം സാറ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമത്തിന് പുറമെ, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവക്കായിരിക്കും പ്രധാന്യം നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.