SDPI, പിന്തുണ വേണ്ട ; 4 LDF പ്രസിഡന്റുമാര്‍ രാജിവെച്ചു ; BJP പിന്തുണച്ച റാന്നിയിലും രാജി ഉടന്‍

എസ്.ഡി.പി.ഐയുടെയും യുഡിഎഫിന്റേയും വോട്ട് കിട്ടി തെരഞ്ഞെടുക്കപ്പെട്ട് നാല് സിപിഎം പ്രസിഡന്റുമാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ രാജിവെച്ചു. അതുപോലെ ബിജെപിയുടെ വോട്ടോടെ അധികാരത്തില്‍ വന്ന റാന്നിയിലും രാജിവെക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകള്‍ കിട്ടിയതിന് പിന്നാലെ എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ രാജിവെച്ചത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എസ്.ഡി.പി.ഐ വോട്ട് കിട്ടിയതിന് പിന്നാലെ രാജിവെക്കുകയായിരുന്നു.

തൃശൂര്‍ അവിണിശ്ശേരിയില്‍ ബിജെപി 6, എല്‍ഡിഎഫ് 5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ ആര്‍ രാജു ഉടന്‍ രാജിവെയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിച്ചു. നേരത്തേ ബിജെപിക്കായിരുന്നു ഇവിടെ ഭരണം. ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു.

അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. തൃപ്പെരുന്തുറ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് സഹായത്തോടെ സി പി എം ഭരണത്തിലെത്തിയത്. വിജയമ്മ ഫിലേന്ദ്രന്‍ ആണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 11 വോട്ട് എല്‍ഡിഎഫ്-യുഡിഎഫിനും ആറ് വോട്ട് എന്‍.ഡി.എയ്ക്കും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ദീപു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് എല്‍ ഡി എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി. തങ്ങളെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നതിനുള്ള നീക്കമായിരുന്നു എല്‍ഡിഎഫ്-യുഡിഎഫ് ധാരണയെന്ന് ബിജെപി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചു പഞ്ചായത്തിന് മുന്നില്‍ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തിരുവന്‍വണ്ടൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എല്‍ഡിഎഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാല്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പത്തനംതിട്ട കോട്ടാങ്ങലിലും എസ്.ഡി.പി.ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടന്‍ രാജിവെച്ചു. എല്‍ഡിഎഫ് 5, ബിജെപി 5, യുഡിഎഫ് 2, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലില്‍ കക്ഷിനില. എസ്.ഡി.പി.ഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്. തിരുവനന്തപുരം പാങ്ങോടും എസ്.ഡി.പി.ഐ പിന്തുണ ലഭിച്ച എല്‍ഡിഎഫ് പ്രസിഡന്റ് മിനിറ്റുകള്‍ക്കുള്ളില്‍ രാജിവെച്ചു.

റാന്നിയില്‍ എല്‍ഡിഎഫിന്റെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി. റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയത്. എന്നാല്‍, ഇത് വിവാദമായതോടെ രാജിവെക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം.