ആ ഭൂമിക്ക് പട്ടയമുണ്ട് ; കോളനിക്കാര്‍ക്ക് തന്നോട് ശത്രുതയെന്ന് വസന്ത

നെയ്യാറ്റിന്‍കരയ സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരിയായ വസന്ത. മരിച്ച രാജനും കുടുംബവും കയ്യേറി താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചശേഷം വ്യവസായി ബോബി ചെമ്മണ്ണൂരിനു ഭൂമി നല്‍കാമെന്നും വസന്ത പറഞ്ഞു.

 

‘സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്‍കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി. ‘

സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂവെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ മക്കള്‍ ബോബിയോടു പറഞ്ഞിരുന്നു. വിവാദഭൂമി വാങ്ങി നല്‍കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ നീക്കം ഇതോടെയാണു പ്രതിസന്ധിയിലായത്. പട്ടയമില്ലാത്ത ഭൂമി വില്‍പ്പന നടത്തി തന്നെ കബളിപ്പിച്ചതാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു ബോബി വ്യക്തമാക്കിയിരുന്നു.