കടയ്ക്കാവൂര്‍ പീഡനക്കേസ് അമ്മയ്ക്ക് ജാമ്യം കൊടുക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍

കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നുവെന്നും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഡയറി ഇന്നുതന്നെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അമ്മയ്ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് മാതൃത്വത്തെ അവഹേളിക്കുന്ന കേസാണെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചിട്ടുണ്ട്.

നിയമപരമായി ബന്ധം ഒഴിയാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം വിവാഹം കഴിക്കുന്നത് തടയാന്‍ ശ്രമിച്ചുവെന്നും അതിന്റെ പ്രതികാരമായാണ് ഇങ്ങനൊരു കേസ് കെട്ടിച്ചമച്ചതെന്നുമാണ് യുവതി ആരോപിക്കുന്നത്. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു. 2017 മുതല്‍ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്ത അരിഞ്ഞത്. എന്നാല്‍ അറസ്റ്റിനു പിന്നാലെയാണ് കേസ് കെട്ടിച്ചമച്ചത് ആണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത് വന്നത്.