കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ അവസാനിപ്പിക്കണം എന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പുതിയതായി ഉയര്‍ന്നുവന്ന ആഴക്കടല്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ തട്ടിപ്പ് പോലും ഈ കടുംവെട്ടിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കില്‍ ഒരുകോടി രൂപയുടെ പരസ്യം കൊടുത്ത് പി.ആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തിക്കുന്ന മുഖ്യമന്ത്രി രണ്ടായിരത്തി തൊള്ളായിരം കോടി രൂപയുടെ പദ്ധതി ആരും അറിയാതെ കരാര്‍ ഒപ്പിട്ടെന്നു പറയുന്നതിലെ ദുരൂഹത ശക്തമാണ്. 25 രൂപയ്ക്ക് ചോറ് കൊടുക്കുന്നതില്‍ പോലും വലിയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഇത്രയും വലിയ ഒരു കരാര്‍ പുറമേ പറയാതെ എല്ലാം മൂടിവച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. സര്‍വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആറായിരം കോടി രൂപയുടെ പദ്ധതികളാണ് വീണ്ടും കേരളത്തിനായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നില്ല. മാത്രമല്ല, അത് മറച്ചു വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരള സര്‍ക്കാര്‍ ഒരു വികസനവും സ്വന്തമായി ചെയ്യുന്നില്ല. പിആര്‍ വര്‍ക്ക് നടത്തി പരസ്യംകൊണ്ട് വോട്ടുകിട്ടുമെന്ന് പിണറായി വിജയന്‍ ധരിക്കണ്ട. വര്‍ഗ്ഗീയ ശക്തികളുടെ തടവറയിലാണ് ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫുംവികസന പ്രശ്നങ്ങള്‍ എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.