രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

രാജ്യത്തെ സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകലല്ല സര്‍ക്കാരിന്റെ പണിയെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാല് പ്രധാനമേഖലകള്‍ ഒഴികെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ് സര്‍ക്കാറിന്റെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ള നയങ്ങള്‍ പരിഷക്കരിക്കേണ്ടതുണ്ട്. കൂടുതല്‍ സ്വകാര്യവത്ക്കരണം കൊണ്ടുവരുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിവെക്കുമെന്നും മോദി ചൂണ്ടിക്കാണിച്ചു.

വാണിജ്യ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്റെ നയമല്ല. നൂറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കും. ജനക്ഷേമത്തിനാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. പഴയ പെരുമ നിലനിര്‍ത്താനെന്ന പേരില്‍ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവര്‍ത്തിക്കുന്നത് പൊതുജനത്തിന്റെ നികുതി പണം കൊണ്ടാണ്. ഇവ നടത്തികൊണ്ടുപോകല്‍ വലിയ ബാധ്യതയാണ് സര്‍ക്കാരിന് വരുത്തിവെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.