നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല , പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളി. പ്രധാനസാക്ഷികളായ വിപിന്‍ലാല്‍ ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നല്‍കാന്‍ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ജാമ്യം റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ വാദം.

എന്നാല്‍ മൊഴിമാറ്റാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ നല്‍കിയ പരാതി താമസിച്ചാണെന്നും. കഴിഞ്ഞ ഒക്ടോബറില്‍ മാത്രമാണ് ഇത് നല്‍കിയതെന്നുമായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നാല്‍ ഇതിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ഹര്‍ജി റദ്ദാക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങള്‍ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.